Monday, October 18, 2010

പിറവി


ബിസ്മി ചൊല്ലി
ഒസ്സാത്തിയുടെ കത്തി
എന്റെ മുടി വടിച്ചുകളഞ്ഞു

പുറത്ത് വാഴത്തോട്ടത്തില്‍
എന്റെ പേര് മൂന്നു പ്രാവശ്യം ചൊല്ലി.
മൂരിയുടെ കഴുത്തറുത്ത
അപ്പോള്‍ ചീറ്റിയ ചോരയ്ക്കൊപ്പം
കുടമണികളുടെ മുഴക്കം ഞാന്‍ കേട്ടു.

കാലുകള്‍ മുകളിലേക്കാക്കി
തല ചരിച്ചു കിടക്കുന്ന
അതിന്റെ കണ്ണില്‍
മരക്കൊമ്പത്ത് ഒറ്റയ്ക്കിരിക്കുന്ന
ഒരു കാക്കയെ കണ്ടു
കണ്ണുകള്‍ക്ക് പിന്നില്‍ ഇപ്പോഴില്ല
എന്നറിയാത്തതുപോലെ
അതു കിടന്നു...

വാരിക്കൊടുത്ത
ഓരോ പൊതി ഇറച്ചിയും
മല്ലിക്കും മുളകിനുമൊപ്പം
ഓരോ വീട്ടിലും രുചിഭേദങ്ങളായി
തിളച്ചുമറിഞ്ഞു

മൂര്‍ദ്ധാവില്‍ നിന്ന് കത്തി താഴോട്ടിറങ്ങുമ്പോള്‍
എന്റെ തലയില്‍ അതിന്റെ ചോര പൊടിഞ്ഞൂ
അപ്പോള്‍ ജനിക്കുന്നതിനു മുന്‍പേ മരിച്ചുപോയ
അമ്മായിമാരുമായി
ഞാന്‍ ഒളിച്ചു കളിക്കുകയായിരുന്നു.

മുകളിലേക്ക് നോക്കുമ്പോള്‍
ഓരോ വീട്ടിലെ ഇറച്ചിപ്പാത്രങ്ങളില്‍ നിന്ന്
മേലോട്ടുയരുന്ന ആവി മേഘങ്ങളായി
ആകാശത്ത് ഒരു മൂരിയുടെ രൂപം തീര്‍ത്തുകൊണ്ടിരുന്നു.

ആ സമയം എന്നെയും വയറ്റിലിട്ട്
എന്റെ ഉമ്മ
അയലില്‍ തുണി ഉണക്കുന്നത്
ഞാന്‍ നോക്കിയിരുന്നു